Tuesday 7 September 2010

ഏങ്ങനെയുണ്ട് മൊയലാളീ

കുട്ടപ്പൻ മുതലാളി ടൌണിലെ അറിയപ്പെടുന്ന ജൌളി വ്യാപാരിയാണ്.ആറര ഏഴടി പൊക്കം ആനപോലുള്ള ശരീരം. ഒരു ഭീമാകാരനായ മനുഷ്യൻ.സ്റ്റാഫിനെ എന്തുമാത്രം കഷ്ടപെടുത്താമോ അത്രമാത്രം കഷ്ടപെടുത്തി അവരുടെ അണ്ഡം വരെ കീറിക്കുക എന്നതാണ് കുട്ടപ്പൻ മുതലാളിയുടെ ഒരു സ്റ്റൈല്. മൊയലാളിടെ നോട്ടം പോലും ജീവനകാരെ ഭയപ്പെടുത്തും. പെൺപിള്ളാരെ കണ്ടാല് ഒരു വഷളൻ ചിരി ചിരിച്ച് അടിമുടി ഒരു നോട്ടം പിള്ളേരാണേല്ല ആ നോട്ടത്തിനിടേല് പീഡിപ്പിക്കപ്പെടാതെ പീഡിപ്പിക്കപ്പെടും.

മൊയലാളിടെ കാലുതിരുമി കൊടുക്കാനും വരുമ്പോഴും പോകുമ്പോഴും പാത്രം തൂക്കാനും വരെ ആളുകളുണ്ട്.മൊയലാളി ചിരിക്കുമ്പോൾ കൂടെ ചിരിക്കണം.മിണ്ടരുതെന്ന് പറയുമ്പോൾ മിണ്ടരുത്.അങ്ങനെ കുട്ടപ്പൻ മൊയലാളി പറയുന്നതെന്തും അനുസരിക്കുന്ന പ്രജകൾ. കുട്ടപ്പൻ മൊയലാളി ഭക്ഷണം കഴിക്കുന്നതിന് ഒരു ശൈലിയുണ്ട് രാവിലെ മുപ്പത്-മുപ്പത്തഞ്ച് ഇഡ്ഡലി നാല് ഏത്തപ്പഴം. ഒരു ദിവസം മൊയലാളി കൊണ്ടു വന്ന ഭക്ഷണം മുഴുവൻ കഴിച്ചിട്ടും മൊയലാളിടെ വിശപ്പ് തീർന്നില്ല.മൊയലാളി വിശ്വസ്തനെ നോക്കി ഗർജ്ജിച്ചു.എനിക്ക് വിശപ്പ് മാറണില്ല എന്തേലും കൊണ്ടുവാടോ?വിശ്വസ്തൻ ഓടി അടുത്ത ചായപിടികയിൽ നിന്നും അഞ്ചു കഷ്ണം പുട്ടുമായി വന്നു.വിശപ്പൻ മൊയലാളി അതും അകത്താക്കി.പിള്ളേര് മൊയലാളിയ്ക്ക് പേരിട്ടു.റപ്പായി മൊയലാളി.

മൊയലാളിടെ കണ്മുന്നിൽ ആരേലും ഇത്തിരി വിശ്രമിച്ചാൽ അവന്റെ അടപ്പൂ‍രി മാറ്റും മൊയലാളി. ജീവനക്കാരെ കഷ്ടപെടുത്തുന്നതിൽ മൊയലാളി കണ്ടെത്തുന്ന ആനന്ദം ചില്ലറയല്ല. ഒരു ദിവസം മൊയലാളിടെ മകൻ ആമേരിക്കായിൽ നിന്നും കൊണ്ടുവന്നു കൊടുത്ത വിലപിടിപ്പുള്ള കണ്ണട കാണാതെ പോയി.മൊയലാളി കടേലെ പത്തുപെൺ പിള്ളേരെ വിളിച്ച് എന്റെ കണ്ണട എവിടെന്ന് തപ്പി വരാൻ അജ്ഞാപിക്കുന്നു. പാവം കുട്ടികൾ തങ്ങളുടെ മൊയലാളിടെ കണ്ണട കിട്ടിയില്ലേല് പണി പോകുമെന്ന് പേടിച്ച് സകല ഈശ്വരന്മാരെയും വിളിച്ച് നേർച്ചകളും നേർന്ന് തപ്പാവുന്ന ഇടങ്ങളെല്ലാം അരിച്ചുപെറുക്കി വിഷമിച്ചു വരുമ്പോൾ മൊയലാളി നല്ല ഉണ്ടമ്പൊരിയും കഴിച്ച് കണ്ണടയും വച്ച് ഇരിക്കുന്നു.സാർ സാറിന്റെ കണ്ണട കിട്ടിയില്ല.ങാ അതു നോക്കേണ്ടവരു നോക്കിയാല് കിട്ടും.ഏങ്ങനെയുണ്ട് മൊയലാളീ